Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്.
കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം വോട്ടർമാർ കൂടിയിട്ടുണ്ട്. എന്നാൽ 53, 229 പേരെ അതിൽ നിന്നൊഴിവായി. ലോക്സഭയിലെ വോട്ടർ പട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. എന്നാൽ നിയമസഭാ വോട്ടർ പട്ടികയേക്കാൾ എണ്ണം കൂടിയിട്ടുണ്ട്.
പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനു ശേഷമാണ് (എസ്ഐആർ) അന്തിമ വോട്ടർ പട്ടിക വരുന്നതെങ്കിലും വിവിധ രാഷ്ട്രിയ പാർട്ടികൾ വ്യത്യസ്ത അഭിപ്രായവുമായി വന്നുകഴിഞ്ഞു. കള്ള വോട്ടുകൾ വീണ്ടും കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആക്ഷേപിച്ചു.
ബൂത്തുകൾ വൻതോതിൽ പുനർനിർണയിക്കപ്പെട്ടതിനാൽ വോട്ടർമാർക്ക് നാലഞ്ചു കിലോമീറ്റർ വരെ കൂടുതൽ പോകേണ്ടി വരുന്നെന്നും അതിനാൽ ബൂത്തുകൾ പുനക്രമീകരിക്കണമെന്നും കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
എസ്ഐആർ വഴി പൗരൻമാരെ പുറത്തുകളയുമെന്ന് വർഗീയ തലത്തിൽ വരെ വ്യാഖ്യാനിച്ചവർ ലജ്ജിച്ച് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ പറഞ്ഞു.
National
കോൽക്കത്ത: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാനത്തെ എസ്ഐആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. എസ്ഐആർ നടപടിക്രമങ്ങൾക്കിടെ ഏകദേശം 140 പേർ മരിച്ചതായും ഇത് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിക്കുന്നു.
മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്സർവർമാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തെ ആദ്യം മുതൽ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി സ്വീകരിച്ചിട്ടുള്ളത്.
വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും ഹർജിയിൽ ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: വിദേശത്തു ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനായി പുതിയ സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
വോട്ടർപട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഇറോനെറ്റ്, ബിഎൽഒ ആപ്പ് എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാക്കി.
ജനനസ്ഥലം വിദേശത്തുള്ള പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്ലൈനായി ബിഎൽഒ, ഇആർഒ എന്നിവർ വഴി വോട്ടർപട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിക്കാം. ബിഎൽഒ ആപ്പ് വഴി അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒമാർക്ക് സാധിക്കും. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്കു പുറത്ത് ’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം.
നിലവിലെ ഫോം ആറിലോ ഫോം 6 എയിലോ അപേക്ഷിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ജനനസ്ഥലം ഇന്ത്യക്കു പുറത്താണെന്നു രേഖപ്പെടുത്താൻ നിലവിൽ ഓപ്ഷനുകൾ ഇല്ലാത്തതായിരുന്നു കാരണം. വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയാത്ത പ്രശ്നം ചൂണ്ടിക്കാട്ടി ‘ദീപിക’ നേരത്തേ വാർത്ത നൽകിയിരുന്നു.
പുതുക്കിയ പാസ്പോർട്ട് പ്രകാരമുള്ള രണ്ടക്ഷരം (ഡബിൾ ആൽഫബറ്റ്) ഉൾക്കൊള്ളുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എറോനെറ്റ് സൈറ്റ് നേരത്തേ സജ്ജമായിരുന്നു. ഇതുവരെ ഫോം 6 എ വഴി 1,37,162 പ്രവാസികൾ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
National
ന്യൂഡൽഹി: ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയില്‍ ആയിരക്കണക്കിന് മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം.
ജമാല്പുര് നിയോജകമണ്ഡലത്തില്‍ മാത്രം മുസ്ലിംകളെ നീക്കം ചെയ്യുന്നതിനായി 20,000 ഫോം നൽകിയതായി അഹമ്മദാബാദ് ആസ്ഥാനമായുള്ള ന്യൂനപക്ഷ ഏകോപന സമിതി (എംസിസി) ആരോപിച്ചു.
Kerala
തിരുവനന്തപുരം: വിദേശത്തു ജനിച്ച മലയാളികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സംവിധാനമൊരുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഫോം 6 എയിലും ഓണ്‍ലൈൻ പോർട്ടലിലും വിദേശത്തു ജനിച്ചവർക്ക് പേരു ചേർക്കാൻ അവസരം ഒരുക്കണമെന്ന നിരന്തര ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചെവിക്കൊള്ളാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച പ്രവാസി സംഘടനകളുടെ യോഗത്തിലെ പ്രധാന ആവശ്യമായിരുന്നു വിദേശത്തു ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയുന്നില്ലെന്ന പ്രശ്നം. ലക്ഷത്തിലേറെ പേർ ഇത്തരത്തിൽ പല വിദേശരാജ്യങ്ങളിലായുണ്ട്.
1955ലെ പൗരത്വ നിയമത്തിന്റെ സെക്ഷൻ നാല് പ്രകാരം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ വിദേശത്തു ജനിച്ച കുട്ടികൾ പിന്തുടർച്ചാവകാശം വഴി ഇന്ത്യൻ പൗരനാകും. എന്നാൽ, പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഫോം 6 എയിലെ എഫ് കോളത്തിൽ ഇന്ത്യൻ സ്ഥലങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശത്തെ ജനിച്ച സ്ഥലം രേഖപ്പെടുത്താൻ കോളത്തിൽ മാറ്റം വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നിരന്തര ആവശ്യം ഉയർന്നിരുന്നു.
ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് യോഗത്തിൽ പലതവണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ ഉറപ്പു കൊടുത്തെങ്കിലും ഇതു പാലിക്കപ്പെട്ടിട്ടില്ല. കരട് വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്താനുള്ള സമയപരിധി കഴിയാൻ ആഴ്ചകൾ മാത്രം അവശേഷിച്ചിട്ടും ഓണ്‍ലൈൻ ഫോമിൽ അടക്കം തെരഞ്ഞെടുപ്പു കമ്മീഷൻ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വിളിച്ച യോഗത്തിലും ഇതുസംബന്ധിച്ച പരാതികൾക്ക് സിഇഒ ഉറപ്പ് ആവർത്തിക്കുകമാത്രമായിരുന്നു.
പ്രവാസികൾക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ നൽകിയത്. എന്നാൽ, വിദേശത്ത് ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഓണ്‍ലൈൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നായിരുന്നു പ്രവാസി സംഘടനകളുടെ പ്രധാന ആവശ്യം.
Kerala
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര സർക്കാരിന്റെ അടിയന്തര നടപടി. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്കു യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. രേഖകള്‍ കിട്ടാൻ ഫീസ് ഈടാക്കില്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ജനങ്ങളെ സഹായിക്കാനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (Help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനും ജില്ലാ കളക്ടർമാർക്കു ചുമതല നൽകി. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിനു നിർദേശം നല്കി.
ബിഎൽഒ നിയമനം
ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകംതന്നെ നിയമനം നടത്തണമെന്നും നിർദേശിച്ചു. ഇആർഒ, എഇആർഒ, അഡീഷണൽ എഇആർഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തണം. പകരം ആളെ നിയമിക്കുന്ന മുറയ്ക്കു മാത്രം വിരമിക്കുന്നതിനു മുന്‍പുള്ള അവധി അനുവദിക്കാൻ ശ്രദ്ധിക്കണം. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
പഞ്ചായത്ത് വഴിയും
കരടുപട്ടികയില്‍നിന്നു വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാൻ ബോധവത്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കു കാലതാമസം നേരിടുകയാണെങ്കില്‍ അതു നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചത്. വോട്ടർ പട്ടികയിൽനിന്നു വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.
Kerala
തിരുവനന്തപുരം: കുടുംബാംഗങ്ങളെയെല്ലാം പട്ടികയിൽ അടുത്തടുത്ത സീരിയൽ നന്പരുകളിലാക്കി വോട്ടർപട്ടിക പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
അച്ഛൻ, അമ്മ, മക്കൾ തുടങ്ങിയ വീട്ടിലുള്ളവർ കരട് വോട്ടർപട്ടികയിൽ പലയിടത്തും പല ബൂത്തുകളിലുമാണെന്നും ഇവരെ പട്ടികയിൽ ഏകോപിപ്പിക്കാൻ നടപടി വേണമെന്നുമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് ഇക്കാര്യം പരിഗണിക്കാമെന്ന് സിഇഒ ഉറപ്പുനൽകിയത്.
എസ്ഐആറിന്റെ ഭാഗമായി ഹിയറിംഗ് നടത്തുന്പോൾ കൃത്യമായ രേഖകളുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ഇആർഒമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. തെളിയിക്കാൻ ആവശ്യമായ രേഖകൾ വേണ്ടവർക്ക് വിവിധ വകുപ്പുകൾ ഇതു നൽകാൻ തയാറാകണം. ഹിയറിംഗിന് നോട്ടീസ് കൊടുക്കുന്നവരുടെ പട്ടിക ഇആർഒമാർ പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളെ അറിയിക്കണം.
പ്രവാസി സംഘടനകളുടെ യോഗം ജനുവരി ഒൻപതിനു വൈകുന്നേരം ആറിന് ഓൺലൈനായി വിളിച്ചുചേർക്കാമെന്ന് നോർക്ക അറിയിച്ചതായി സിഇഒ അറിയിച്ചു. പ്രവാസി വോട്ടർമാരുടെ പ്രശ്നങ്ങൾക്ക് യോഗത്തിൽ പരിഹാരം നിർദേശിക്കും. കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ (എഎസ്ഡി ലിസ്റ്റ്) ഉൾപ്പെട്ടവർ വീണ്ടും പുതിയ വോട്ടറായി അപേക്ഷിച്ചാൽ ഇവർക്ക് ഹിയറിംഗ് ആവശ്യമില്ല.
കിടപ്പുരോഗികളെയും ആശുപത്രിയിൽ കഴിയുന്നവരെയും ഓണ്‍ലൈനായി ഹിയറിംഗ് നടത്താൻ ഇആർഒമാർക്ക് വിവേചനാധികാരം ഉപയോഗിക്കാവുന്നതാണ്.
ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു ഇആർഒയും ഏഴു വീതം അസിസ്റ്റന്റ് ഇആർഒമാരുമുണ്ടാകും. ഹിയറിംഗിനായി സംസ്ഥാന വ്യാപകമായി 950 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സിഇഒ അറിയിച്ചു.
ഫ്ളാറ്റുകളും വീടുകളും വാടകയ്ക്കെടുത്ത് 30-35 പേരെ വീതം വോട്ട് ചേർക്കൽ നടത്തുന്നുണ്ടെന്നു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോപണം ഉന്നയിച്ചു. വോട്ടെടുപ്പ് കഴിയുന്പോൾ ഇവർ അപ്രത്യക്ഷരാകുന്നു. കള്ളവോട്ട് ചേർക്കുന്നവർക്കെതിരേ ശിക്ഷാനടപടികൾ വിശദീകരിച്ചു പരസ്യം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്ന ആവശ്യവുമുയർന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ജില്ലാ തലത്തിലും നിയോജക മണ്ഡലം തലത്തിലും ബൂത്തു തലത്തിലും ബിഎൽഎമാരെ നൽകണമെന്ന നിർദേശവും സിഇഒ അംഗീകരിച്ചു.
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബിഎൽഎമാർക്ക് പ്രതിദിനം 10 പേരുടെ അപേക്ഷ വീതം നൽകാനാകും. ഓണ്‍ലൈനായും അപേക്ഷ സമർപ്പിക്കാം. യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും സിഇഒ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ 18നും 30നും മധ്യേ പ്രായമുള്ളവരിൽ 40 ശതമാനത്തോളം പേർ വോട്ടർപട്ടികയിൽ പേരു ചേർത്തിട്ടില്ലെന്നാണ് അനുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോൾ വോട്ടർപട്ടികയിൽ 60 ശതമാനത്തോളം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ പ്രായപരിധിയിലുള്ളവർ 54- 56 ലക്ഷം വരും. 25 ലക്ഷത്തിലേറെ പേർ ഇനിയും ഉൾപ്പെടാനുണ്ട്.
പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവരിൽ ഭൂരിഭാഗവും ഈ പ്രായപരിധിയിലുള്ളവരാകും. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിംഗ് നടപടികൾക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാനുമായി 1000 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ബിഎൽഒമാരുടെ സേവനം ഒരു മാസത്തേക്കു (ജനുവരി 22 വരെ) നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിംഗിന് വോട്ട് ചെയ്യുന്ന ബൂത്തിൽ തന്നെ സൗകര്യം
തിരുവനന്തപുരം: കരട് വോട്ടർപട്ടികയിലെ പരാതിയുടെ ഹിയറിംഗിന് വോട്ടറുടെ ബൂത്തിൽത്തന്നെ സൗകര്യം ഒരുക്കും. പരാതിക്കാരന് സൗകര്യപ്രദമായ സ്ഥലത്തായിരിക്കും ഹിയറിംഗിനുള്ള കേന്ദ്രം ഒരുക്കുക.
ഹിയറിംഗിന് ഇആർഒ, എഇആർഒ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുണ്ടാകും. കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിച്ചാൽ ആരെയൊക്കെ ഹിയറിംഗിന് വിളിക്കണമെന്ന് ഇആർഒ തീരുമാനിക്കും. എന്തുകൊണ്ട് ഹിയറിംഗിന് വിളിച്ചു, ഏതു രേഖ ഹാജരാക്കണം എന്നിവ വിശദമാക്കി അപേക്ഷകനുള്ള നോട്ടീസിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ബിഎൽഒ വഴി നോട്ടീസ് എത്തിക്കും. ജനുവരി 22 വരെ പരാതികൾ നൽകാനും എതിർപ്പുകൾ അറിയിക്കാനും സൗകര്യമുണ്ട്. പരാതികൾ ഓണ്‍ലൈനായോ ബിഎൽഒ വഴിയോ നൽകാം.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷവും പേരുൾപ്പെടുത്തലും പുതുക്കലും തുടരും. എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകിയവർ കരട്പട്ടികയിൽ ഇല്ലെങ്കിൽ പരിശോധിക്കുമെന്നും വിട്ടുപോയവരെ ഉൾപ്പെടുത്തുമെന്നും സിഇഒ പറഞ്ഞു. കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർ ഡിക്ലറേഷനൊപ്പം ഫോറം ആറിൽ അപേക്ഷിക്കണം. 2002 ലെ വോട്ടർപട്ടികയുമായി പുതിയ പട്ടിക ഒത്തുനോക്കുന്ന ജോലി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
19.32 ലക്ഷം പേർക്ക് ഹിയറിംഗിന് നോട്ടീസ്
തിരുവനന്തപുരം:എസ്ഐആർ നടപടിക്രമങ്ങളിൽ 2002ലെ വോട്ട൪ പട്ടികയുമായി ഒത്തുപോകാത്ത 19.32 പേ൪ക്ക് ഹിയറിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകും. ഇത്രയും പേരുടെ ഫോമുകളിൽ 2002ലെ വോട്ട൪ പട്ടികയുമായി ഒത്തുപോകാത്ത സാഹചര്യമെന്നാണ് വിലയിരുത്തൽ. ഇആ൪ഒമാ൪ ഇവരോട് രേഖകൾ ആവശ്യപ്പെടും. രേഖകൾ ഹാജരാക്കാനാകുന്നവരെ വോട്ട൪പട്ടികയിൽ നിലനി൪ത്തും.
സമർപ്പിക്കേണ്ട ഫോമുകൾ
നിശ്ചിത സമയത്തിനുള്ളിൽ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്ക്, ഫോം 6 നൊപ്പം സത്യവാങ്മൂലം സമർപ്പിച്ചു പേരു ചേർക്കാം.
ഫോം 6: പേര് പുതുതായി ചേർക്കാൻ, ഫോം 6എ: പ്രവാസി വോട്ടർമാരുടെ പേര് ചേർക്കാൻ.ഫോം 7: മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ. ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകൾക്കും. ഈ ഫോമുകൾ എന്ന ലിങ്കിൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.
24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.
ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം 6 പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാംഗ്മൂലവും സമർപ്പിക്കണം. വിദേശത്തുള്ളവർക്കു പേരു ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ജനുവരി 22 വരെ പരാതികൾ നൽകാമെന്നും ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ ഉൾപ്പെടും. 8.16 ലക്ഷം പേർ താമസം മാറി. 1.36 ലക്ഷം പേരുടെ പേര് ഒന്നിൽ കൂടുതലുണ്ടെന്നും കണ്ടെത്തി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Kerala
കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല. നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മുട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തില്ലെങ്കിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടു ചെയ്തിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എട്ടുശതമാനവും ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഏഴു ശതമാനവും എറണാകുളത്ത് 8.5 ശതമാനവും വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.
Kerala
തിരുവനന്തപുരം: ചില പ്രത്യേക മത സാമുദായിക വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഒരു വിഭാഗം ബിഎൽഒമാരുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്നു സാമൂഹിക മാധ്യമം വഴിയുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകിയ എല്ലാവരും കരടു പട്ടികയിലുണ്ടാവുമെന്ന് മുൻപ് പലതവണ താൻ വ്യക്തമാക്കിയിട്ടുള്ളതാണ്. തൃശൂർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബിഎൽഒക്കും കൊടുങ്ങല്ലൂർ തഹസിൽദാർക്കുമെതിരെ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.
ഈ വാട്സ്ആപ്പ് സന്ദേശം പോലീസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇത്തരം കുപ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണങ്ങളിൽ പരിഭ്രാന്തരാകരുതെന്നും സിഇഒ അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തീയതികളിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.
എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു തിരികെ വാങ്ങാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ദിവസം അവസാനിക്കാൻ അഞ്ചു ദിവസം ശേഷിക്കെ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
15 ശതമാനത്തോളം എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കാനുള്ള സാഹചര്യത്തിൽ എസ്ഐആർ നടപടികളിൽ സാവകാശം അനുവദിക്കണമെന്ന് ബിജെപി ഒഴികെയുള്ള പാർട്ടികൾ ആവശ്യമുന്നയിച്ചു. എന്നാൽ, തീയതി നീട്ടില്ലെന്നും സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.
യോഗത്തിൽ ഏഴ് അംഗീകൃത പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. എം.കെ. റഹ്മാൻ (കോണ്‍ഗ്രസ്), സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, സത്യൻ മൊകേരി (സിപിഐ), മുഹമ്മദ് ഷാ (മുസ്ലിം ലീഗ്), അഡ്വ. മാത്യു ജോർജ് (കേരള കോണ്‍ഗ്രസ്), പി.ജി. പ്രസന്നകുമാർ, കെ. ജയകുമാർ (ആർഎസ്പി), ജെ.ആർ. പദ്മകുമാർ (ബിജെപി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഒരു തവണ കൂടി രാഷ്ട്രീയ പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് എം. വിജയകുമാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് എസ്ഐആറിന്റെ പേരിൽ ജനങ്ങളെ സമ്മർദത്തിലാക്കുന്നതെന്ന് സത്യൻ മൊകേരി ചോദിച്ചു.
കേരളത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിറ്റമ്മ നയം കാണിക്കുകയാണെന്നും ബിഎൽഒമാർ ഫോം-6 വിതരണം ചെയ്യുന്നില്ലെന്നും മുഹമ്മദ് ഷാ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് അഭിപ്രായം കേൾക്കുന്നതല്ലാതെ കമ്മീഷന്റെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് കെ. ജയകുമാറും മാത്യു ജോർജും യോഗത്തിൽ വിമർശനമുന്നയിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞ് 2026 ജനുവരി എട്ടുവരെയാണ് പരാതികൾ അറിയിക്കാനുള്ള സമയം. എന്നാൽ, ആർക്കാണ് പരാതി നൽകേണ്ടതെന്നോ എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നോ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എം.കെ. റഹ്മാൻ പറഞ്ഞു.
വിതരണം ചെയ്തെങ്കിലും തിരികെ കിട്ടാത്ത ഫോമുകൾ ‘സ്ഥലം മാറിപ്പോയവരുടെ’ പട്ടികയിലേക്കു മാറ്റാൻ ബിഎൽഒമാരോട് പല ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (ഇആർഒ) ആവശ്യപ്പെടുകയാണ്. ഇതു ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുക. നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ളവരെ ഇത്തരത്തിൽ ‘ഷിഫ്റ്റി’ലേക്കു മാറ്റുന്നതോടെ പിന്നീട് ഇവർ കണ്ടെത്താനാകാത്തവരുടെ പട്ടികയിലേക്കു മാറും. പിന്നീട് വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: എസ്ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 75.35 ശതമാനം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
2,09,85,918 ഫോമുകളാണ് ഇന്നലെ വൈകുന്നേരം ആറു വരെ ഡിജിറ്റൈസ് ചെയ്തത്. മരണം, സ്ഥലം മാറിപ്പോയത് തുടങ്ങിയ കാരണങ്ങളാൽ ഫോം വിതരണം ചെയ്യാത്തവരുടെ എണ്ണം 8,80,344 ആയി. പുതുക്കിയ വോട്ടർ പട്ടികയിൽനിന്ന് ഇത്രയും പേരുടെ പേരുകൾ നീക്കം ചെയ്യപ്പെടുമെന്ന് അർഥം.
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ക്യാന്പുകൾ ഇന്നും തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Kerala
കോഴിക്കോട്: വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനു ഹൈക്കോടതിയിൽ. അതേസമയം, വി.എം. വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ (എആര്‍ഒ) സ്ഥീരീകരണം പുറത്തുവന്നിരുന്നു.
അവസരങ്ങളുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും എആര്‍ഒ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് എആര്‍ഒ അറിയിച്ചു. ഇതോടെ വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് വെട്ടിലായി.
വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എആര്‍ഒ നടത്തിയ പരിശോധനയിലാണ് വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്.
Kerala
കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്കരണ നടപടികള്‍ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി.
തദ്ദേശതെരഞ്ഞെടുപ്പിനും വോട്ടര്‍പട്ടിക പുതുക്കലിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കുന്നത് ഭരണസ്തംഭനമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇന്നു വിധി പറയുമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ പറഞ്ഞു. എസ്ഐആര്‍ നടപടിയും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പരിഷ്കരണം നടക്കുന്നുണ്ടെങ്കിലും ഇതേ സമയത്തുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന സവിശേഷ സാഹചര്യം കേരളത്തില്‍ മാത്രമാണെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.
തെരഞ്ഞെടുപ്പുനടപടികള്ക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പുതുക്കുന്നതിന് 25,668 ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എസ്ഐആര്‍ അടിയന്തര സ്വഭാവമുള്ളതല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍ സംസ്ഥാനത്തിന്റെ ഹര്‍ജി ദുരുദ്ദേശപരമാണെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണം. നിലവില്‍ തെരഞ്ഞെടുപ്പുനടപടികളും എസ്ഐആറും സുഗമമായാണു നടക്കുന്നത്. തെരഞ്ഞെടുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാനുമാകും. കരട് പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കേണ്ടതാണെന്നും കമ്മീഷന് കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇന്നും നാളെയും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം.
മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
അനർഹരെ ഒഴിവാക്കാനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്താനും സ്ഥാനമാറ്റം വരുത്താനും അപേക്ഷിക്കാം.
പ്രവാസി ഭാരതീയർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec. kerala.gov.in വെബ്സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം.
District News
പുതുപ്പള്ളി: സമഗ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്ഐആര്‍) നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കപരിഹരിക്കുകയും കുറ്റമറ്റതാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ബിഎല്‍എമാരുടെയും ബൂത്ത് പ്രസിഡന്റുമാരുടെയും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പ്, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കുഞ്ഞ് പുതുശേരി, നേതാക്കളായ കെ.ബി. ഗിരീശന്, സുധാ കുര്യന്, സാം കെ. വര്‍ക്കി, ടി.എസ്. ഉണ്ണികൃഷ്ണന് നായര്‍, ബിജു പറമ്പകത്ത്, പി.എം. സ്കറിയ, കെ.ആര്. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ആർപ്പൂക്കര: ആർപ്പൂക്കര, തിരുവാർപ്പ് പഞ്ചായത്ത് അംഗങ്ങളെ വോട്ടർപട്ടികയിൽനിന്നു വെട്ടിനിരത്തി. ആർപ്പൂക്കര പഞ്ചായത്ത് പതിമൂന്നാം വാർഡ് മെംബർ ഓമന സണ്ണി, തിരുവാർപ്പ് പഞ്ചായത്ത് 11-ാം വാർഡ് മെംബർ സുമേഷ് കാഞ്ഞിരം എന്നിവരുടെ പേരാണ് വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്തത്.
ആർപ്പൂക്കര പഞ്ചായത്ത് 13-ാം വാർഡിലാണ് ഓമന സണ്ണിയും കുടുംബവും താമസിച്ചിരുന്നത്. ഇപ്പോഴിത് പതിനഞ്ചാം വാർഡാണ്. ഓമന സണ്ണി പതിമൂന്നാം വാർഡിനോട് ചേർന്നുള്ള നാലാം വാർഡിലേക്ക് താമസം മാറ്റിയെന്നു കാണിച്ച് സിപിഎം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഓമന സണ്ണി ഹാജരായി അധികൃതരോടു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, പഞ്ചായത്തംഗമായ ഓമന സണ്ണിയെ ജനപ്രതിനിധി എന്ന പരിഗണനപോലും നൽകാതെ പട്ടികയിൽനിന്നു പുറത്താക്കി. നാലാം വാർഡിൽ പേരു ചേർക്കാനുള്ള അവസരം നൽകിയതുമില്ല. അതേസമയം, വാർഡിൽനിന്നു താമസം മാറി മറ്റു ജില്ലകളിൽ താമസിക്കുന്നവരെയും ഇരട്ട വോട്ടർമാരെയും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയതു പരിഗണിച്ചതുമില്ല. വിവേചനം കാണിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും വ്യാപകമായി യുഡിഎഫ് വോട്ടർമാരെ വെട്ടി മാറ്റുന്ന നടപടി തിരുത്തണമെന്നും ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവാർപ്പ് പഞ്ചായത്ത് 11-ാം വാർഡ് അംഗവും കോൺഗ്രസ് ആർപ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരും ഇതേപോലെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്തതായാണ് പരാതി.
പഞ്ചായത്തിൽനിന്നു കെട്ടിടനിർമാണ അനുമതി വാങ്ങി സുമേഷ് തന്റെ പഴയ വീട് പൊളിച്ച് പുതിയ വീട് നിർമിച്ചുകൊണ്ടിരിക്കുകയാണ്. തുടർന്ന് സുമേഷിന്റെ ഭാര്യക്കും സഹോദരിക്കും ഉടമസ്ഥാവകാശം ഉള്ള വേളൂർ ഭാഗത്തെ വീട്ടിലേക്ക് സുമേഷ് താമസം മാറ്റിയെന്ന് കാണിച്ച് എൽഡിഎഫ് പ്രവർത്തകർ തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. ഇതേത്തുടർന്ന് തന്റെ എല്ലാ രേഖകളും കാഞ്ഞിരത്തെ വിലാസത്തിലാണെന്നും കാഞ്ഞിരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ താൻ എല്ലാദിവസവും താൻ പ്രതിനിദാനം ചെയ്യുന്ന വാർഡിലുള്ള സ്കൂളിൽ ജോലിക്ക് എത്തുന്നുണ്ടെന്നും സാമ്പത്തിക പ്രയാസത്തെത്തുടർന്നാണ് വീട് നിർമാണം വൈകുന്നതെന്നും നിലവിൽ കാഞ്ഞിരത്തു തന്നെയുള്ള ഒരു വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണെന്നുമുള്ള രേഖകൾ ഹിയറിംഗിൽ കാണിച്ചിട്ടും പഞ്ചായത്ത് സെക്രട്ടറി വോട്ടർപട്ടികയിൽനിന്നു പേര് നീക്കം ചെയ്തെന്ന് സുമേഷ് പറയുന്നു.
പഞ്ചായത്ത് 13-ാം വാർഡിൽ സുമേഷ് ഇക്കുറി മത്സരിക്കുമെന്ന ഭീതിയാണ് എൽഡിഎഫ് സുമേഷിനെതിരേ വ്യാജ പരാതി നൽകാൻ കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം അനുകൂല സർക്കാർ സർവീസ് സംഘടനയുടെ നേതാവായ തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറി ടി.ആർ. രാജശ്രീ രാഷ്ട്രീയ പ്രേരിതമായി സുമേഷിനെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്തതാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വൈസ് പ്രസിഡന്റ് ജി. ഗോപകുമാറും അറിയിച്ചു.
Kerala
തിരുവനന്തപുരം: രാജ്യവ്യാപകമായ ജനാധിപത്യ ധ്വംസനത്തിനാണ് വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലൂടെ കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നും അതിനു തെരഞ്ഞെടുപ്പ് കമ്മീഷനെ ചട്ടുകമാക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ബിഹാർ മോഡലിലുള്ള വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണം കേരളം ഉൾപ്പടെ രാജ്യമാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് തിടുക്കത്തിൽ ആരംഭിച്ചിട്ടുള്ളത്. കേരളത്തിൽ എസ്ഐആർ നടപ്പാക്കാനുള്ള നടപടി ക്രമങ്ങളിലേക്കു കമ്മീഷൻ കടന്നുകഴിഞ്ഞു. അതിന്റെ ഭാഗമായി നിലവിലെ വോട്ടർപട്ടിക മരവിപ്പിച്ചു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെ വിവരശേഖരണം നടത്തി ഡിസംബർ ഒന്പതിനു കരട് വോട്ടർപട്ടിക പുറത്തുവിടാനാണ് കമ്മീഷന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാമെന്ന അഭ്യർഥന തെരഞ്ഞെടുപ്പ് കമ്മീഷണർ തള്ളിയിരിക്കുകയാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ നീക്കമാണ് കമ്മീഷൻ ആരംഭിച്ചിട്ടുള്ളതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയെക്കുറിച്ച് ചോദിച്ചപ്പോൾ വിജ്ഞാപനം ആയില്ലല്ലോ എന്ന മറുപടി ഏറെ ആശങ്ക ഉളവാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി രാജ്യത്തെ ജനാധിപത്യ സംവിധാനംതന്നെ അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
എസ്ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
National
ന്യൂഡൽഹി: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്ഐആർ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചത്.
ചൊവ്വാഴ്ച മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും.
കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്ഐആര്‍ ആദ്യം നടപ്പാക്കുക.
എസ്ഐആറിന്റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബര്‍ നാല് മുതൽ ഡിസംബര്‍ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.
ബിഹാറിൽ ആദ്യഘട്ട എസ്ഐആർ വിജയകരമായി പൂർത്തിയാക്കി. ഇത് സംബന്ധിച്ച് വിശദമായ ചർച്ച പിന്നീട് നടത്തി. ഒരു അപ്പീൽ പോലും ബിഹാറിൽ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടന്നു. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്റുമാര്‍ക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.
District News
കൂടരഞ്ഞി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. ജോലി ആവശ്യാർഥം മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്നവരെ പോലും വോട്ടർ പട്ടികയിൽ നിന്നും വെട്ടി നീക്കിയതായാണ് ആരോപണം.
ജോലി ആവശ്യാർഥം പോണ്ടിച്ചേരിയിലുള്ള മകന്റെ അടുത്ത് താത്ക്കാലിക താമസത്തിന് പോയ അമ്മയെയും 101 വയസുള്ള വല്യമ്മയെയും വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായും പരാതിയുണ്ട്. കക്കാടംപൊയിൽ വട്ടപ്പാറയിൽ മറിയം, മേരി, ജോയിസ് ജോൺസൺ എന്നിവരുടെ പേരുകളാണ് വേട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.
വോട്ട് നീക്കം ചെയ്യുന്നത് ഒഴുവാക്കാൻ 101 വയസുള്ള മറിയം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹിയറിംഗിന് ഹാജരായി കാര്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. വോട്ട് നീക്കം ചെയ്യില്ല എന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഹിയറിംഗ് ദിവസം മറിയം പഞ്ചായത്തിൽ നിന്നും പോയത്. എന്നാൽ പിന്നീട് അധികൃതർ വാക്കു മാറ്റുകയായിരുന്നു.
ഇതേ വാർഡിൽ തന്നെ താമസമില്ലാത്ത വാർഡ് മെമ്പർ സീന ബിജുവിന്റെയും കുടുംബത്തിലെ മറ്റ് മൂന്ന് വോട്ടുകളും വാർഡിൽ താമസം ഉണ്ട് എന്ന് റിപ്പോർട്ട് ഉണ്ടാക്കി പട്ടികയിൽ നിലനിർത്തിയതായും ആരോപണം ഉണ്ട്.
District News
ഇരിങ്ങാലക്കുട: വോട്ടര്‍പട്ടികയില്‍നിന്നു പേരുകള്‍ വെട്ടിമാറ്റുന്നതിനെച്ചൊല്ലി നഗരസഭയില്‍ തര്‍ക്കം. യുഡിഎഫ്, എൽഡിഎഫ്, ബിജെപി കക്ഷികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നഗരസഭാ കവാടത്തിനു മുന്നില്‍ കുത്തിയിരിപ്പുസമരവും നടത്തി.
നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ എന്നിവരുടെ പേരുകള്‍ പട്ടികയില്‍നിന്നു നീക്കംചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഡിവൈഎഫ്ഐ മാപ്രാണം ബ്ലോക്ക് സെക്രട്ടറിയുടെ വോട്ട് പട്ടികയില്‍നിന്നു നീക്കാന്‍ വ്യാജ ഒപ്പിട്ട് അപേക്ഷ നല്‍കിയെന്നായിരുന്നു എല്‍ഡിഎഫിന്റെ ആരോപണം. അന്യായമായി വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിക്ക് കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, അല്‍ഫോണ്‍സ തോമസ്, സി.സി. ഷിബിന്‍, ഷെല്ലി വില്‍സണ്‍, എം.എസ്. സഞ്ജയ്, സി.എം. സാനി, ടി.കെ. ജയാനന്ദന് എന്നിവര്‍ നേതൃത്വംനല്കി.
പട്ടിക പുനഃക്രമീകരണത്തില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷിന്റെ നേതൃത്വത്തില്‍ നഗരസഭ കവാടത്തില്‍ കുത്തിയിരിപ്പ് നടത്തി. ബിജെപി കൗണ്സിലറുടെപോലും വോട്ട് പട്ടികയില്‍നിന്നു നീക്കംചെയ്തു.
അതേസമയം നഗരസഭാ പരിധിയില്‍ താമസക്കാര്‍ അല്ലാതിരുന്നിട്ടു പോലും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കളുടെ പേരുകൾ പട്ടികയില്‍നിന്നു നീക്കാന്‍ തയാറായില്ലെന്ന് ആരോപിച്ചായിരുന്നു സമരം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്, മണ്ഡലം സെക്രട്ടറി ഷാജുട്ടന്‍, മണ്ഡലം ഉപാധ്യക്ഷന്‍ രമേശ് അയ്യര്‍ തുടങ്ങിയവർ നേതൃത്വം നല്കി.
അന്യായമായ ആവശ്യങ്ങളുന്നയിച്ച് നഗരസഭ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ബിജെപിക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, ജെയ്സണ്‍ പാറേക്കാടന്‍, മുന്‍ നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്ര പരിശോധന (എസ്ഐആർ) നടത്തുന്നതിന് സാധുവായ രേഖകളുടെ പട്ടികയിൽ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണു വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം നടപ്പാക്കുന്നത്. എന്നാൽ നിലവിലെ വോട്ടർ പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വോട്ടർ ഐഡി കാർഡുകൾ നിർമിച്ചിരിക്കുന്നത്. അതിനാൽ വോട്ടർപട്ടിക തന്നെ പരിഷ്കരിക്കുന്ന സാഹചര്യത്തിൽ വോട്ടർ ഐഡി കാർഡുകൾ ഇതിനായി ഉപയോഗിക്കാൻ സാധിക്കില്ലെന്നു ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികപ്പെടുത്തിയ രേഖകളിൽ ആധാർ, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവ ഉൾപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം നേരത്തെ സുപ്രീംകോടതി തേടിയിരുന്നു. ആധാർ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും അതിനാൽ സാധുവായ രേഖകളുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഈ വർഷം മാർച്ചിൽ കേന്ദ്രസർക്കാർ അഞ്ചു കോടി വ്യാജ റേഷൻ കാർഡുകൾ നീക്കം ചെയ്തു. വ്യാജ റേഷൻ കാർഡുകളുടെ വ്യാപനം കൂടിയതിനാൽ വോട്ടർപട്ടികയിലെ തീവ്ര പരിശോധന നടത്തുന്നതിന് ഇതു സാധുവായ രേഖയായി പരിഗണിക്കാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ ഈ മാസം 28 ന് കോടതി വാദം കേൾക്കും.